ഗാന്ധിനഗര്‍: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഹോര്‍മുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി' ഇന്ത്യന്‍ എല്‍പിജി കപ്പല്‍ സുരക്ഷിതമായി ഗുജറാത്തിലെത്തി. ഏകദേശം 46,000 മെട്രിക് ടണ്‍ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എല്‍പിജി) വഹിച്ച് കൊണ്ട് നന്ദാദേവി കപ്പല്‍ തീരത്തെത്തിയത്. ഇന്നലെ മറ്റൊരു ഗ്യാസ് വാഹിനിയായ ശിവാലിക് ഇന്ത്യയില്‍ എത്തിയിരുന്നു.
ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന്റെയും പ്രത്യേക ഇടപെടലിലൂടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. അതീവ അപകടസാധ്യത നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ, ഇറാനിയൻ നാവികസേനകൾ കപ്പലുകൾക്ക് ആവശ്യമായ സുരക്ഷയും സഹായവും നൽകിയിരുന്നു.
ലോകത്തെ പ്രധാന സമുദ്ര പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതിനെത്തുടർന്ന് കപ്പൽ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ ഈ നയതന്ത്ര നീക്കം.
യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തിൽ ഇന്ധനവില 40 മുതൽ 50 ശതമാനം വരെയാണ് വർദ്ധിച്ചത്.
അമേരിക്ക, ഇസ്രയേൽ, യൂറോപ്പ് കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി ലഭിച്ചത്. ഇന്ത്യയുടെ എണ്ണ കപ്പലുകൾ ആക്രമിക്കില്ലെന്നും ഇറാൻ ഉറപ്പ് നൽകിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രസാദും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്.













































































