വടക്കഞ്ചേരി : എറണാകുളം മുളന്തുരുത്തിബസേലിയസ്വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ 10 യാത്രക്കാർ മരിച്ചു. 12 പേർക്കു ഗുരുതരമായി പരുക്കേറ്റു.
ദേശീയപാത വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമാണ് ഇന്നു പുലർച്ചെ 12ന് അപകടം ഉണ്ടായത്. അപകടസംഖ്യ ഉയർന്നേക്കാമെന്നു പൊലീസ് പറഞ്ഞു. 24 പേർക്കു സാരമായ പരുക്കുണ്ട്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും നെന്മാറ അവൈറ്റിസ് ഹോസ്പിറ്റലിലും, ആലത്തൂർ ക്രസന്റ് ഹോസ്പിറ്റൽ ഉൾപ്പെടെ പ്രവേശിപ്പിച്ചു. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.
മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറിയത്. അപകടസ്ഥലത്തു ശരീരഅവശിഷ്ടങ്ങളടക്കംചിതറിക്കിടക്കുകയാണ്.കൊട്ടാരക്കരയിൽ നിന്നു കോയമ്പത്തൂരിലേക്കുപോകുകയായിരുന്നു കെഎസ്ആർടിസി ബസ്. കീഴ്മേൽ മറിഞ്ഞ ടൂറിസ്റ്റ് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിൽ 49 യാത്രക്കാർ ഉണ്ടായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും രാത്രി വൈകിയും രക്ഷാപ്രവർത്തനം നടത്തിയത്.