കൊച്ചി: അവയവ ദാനത്തിനായി വ്യാജരേഖകൾ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാജരേഖ ചമച്ചുള്ള അവയകൈമാറ്റത്തിൽ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടന്നതായി പോലീസിന് സൂചന. മുഖ്യപ്രതി നജീബിന്റെ മെഡിക്കൽ ടൂറിസം സെന്റർ കേന്ദ്രീകരിച്ച് ആഴത്തിലുള്ള അന്വേഷണം തുടങ്ങി. ഇത് സങ്കീർണമായ കേസാണെന്നും അന്വേഷണത്തിന് സമയം വേണമെന്നും സംഘത്തെ നയിക്കുന്ന കൊച്ചി ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.
വ്യാജ രേഖ ചമച്ച് അവയവ കടത്ത് നടത്തിയ കേസിൽ 2024 ൽ പിടിയിലായ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ച 'സ്റ്റെമ്മ ക്ലബ്' നു സമാനമായ തട്ടിപ്പ് ആണ് നിലവിലെ കേസിൽ മുഖ്യ പ്രതി നജീബിന്റെ കല്ലട്രാസ് എന്ന സ്ഥാപനം വഴിയും നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവക്കടത്തിനായി സ്റ്റെമ്മ ക്ലബ് ഉടമ മധു ജയ കുമാർ വിദേശ രാജ്യത്തേക്ക് മനുഷ്യക്കടത്ത് നടത്തിയാതായി കണ്ടെത്തിയിരുന്നു. നജീബും വ്യാജ രേഖകൾ ചമച്ച് പാവപെട്ട ആളുകളേ വിദശത്ത് എത്തിച്ചതായാണ് സംശയം.
കല്ലട്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ അവയവക്കച്ചവടത്തിനായി വലിയ ശൃംഖല തന്നെ നജീബ് ഉണ്ടാക്കിയിട്ടുണ്ട്. പല ജില്ലകളിലായാണു തട്ടിപ്പു നടന്നത്. വിദേശ ഇടപാടുകൾ അടക്കം അന്വേഷിക്കാൻ കൂടുതൽ സമയം വേണം എന്ന് അന്വേഷണ സംഘത്തെ നയിക്കുന്ന കൊച്ചി ഡിസിപി ഷഹൻഷാ മാധ്യമങ്ങളോട് പറഞ്ഞു. നജീബിന്റെ ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറി കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. കേസിൽ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെയും അധികൃതരുടെയും മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.'










































































