മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍. സിഐടിയു സമരത്തെ തുടര്‍ന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ 600 ഓളം ശാഖകളുള്ള മുത്തൂറ്റ് സമരം നേരിടുന്നത് 300 ഓളം ശാഖകളിലാണ്. ഈ ബ്രാഞ്ചുകള്‍ പൂട്ടാനാണ് തീരുമാനം.
കഴിഞ്ഞ മൂന്നുവര്‍ഷമായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ സിഐടിയു നേതൃത്വത്തില്‍ തൊഴിലാളികളുടെ സമരം നടന്നുവരികയാണ്. സമരം തുടര്‍ന്നതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കാണിച്ചുകൊണ്ട് മുന്നൂറോളം ബ്രാഞ്ചുകള്‍ക്ക് മുത്തൂറ്റ് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. രണ്ടായിരത്തോളം ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. തൊഴില്‍ നഷ്ടപ്പെടുന്ന 2000ത്തോളം ജീവനക്കാരെ സംരക്ഷിക്കാനുള്ള യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇടപാടുകാര്‍ കുറഞ്ഞതോടെ ബിസിനസിലും ഇടിവു വന്നു. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. സമരം ഉള്‍പ്പെടെ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഉപഭോക്താക്കളെ വേണ്ട രീതിയില്‍ പരിഗണിക്കാന്‍ സാധിക്കുന്നില്ല. സര്‍വീസ് ശരിയായ രീതിയില്‍ നടക്കാതെ അത് തങ്ങളുടെ സ്ഥാപനത്തെ മോശമായി ബാധിക്കുകയും പ്രവര്‍ത്തനം മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കാത വരികയും ചെയ്തു. അതുകൊണ്ട് പ്രതിസന്ധി നിലനില്‍ക്കുന്ന ബ്രാഞ്ചുകള്‍ പൂട്ടുക എന്നത് മാത്രമാണ് മുന്നിലുള്ള വഴിയെന്നും മുത്തൂറ്റിന്റെ പ്രതിനിധി വ്യക്തമാക്കുന്നു.
മുത്തൂറ്റിലെ ജീവനക്കാരെ സിഐടിയു പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണ്. ബ്രാഞ്ചുകള്‍ തുറന്നാല്‍ കാലും കൈയും വെട്ടുമെന്നാണ് ഭീഷണി. ബ്രാഞ്ചുകള്‍ക്ക് മുന്നില്‍ കൊടികള്‍ സ്ഥാപിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഈ സമരം തുടരുകയാണ്. കേരളത്തില്‍ പന്ത്രണ്ട് ശതമാനം ബിസിനസ് ഉണ്ടായിരുന്നത് 4ശതമാനമായി കുറഞ്ഞു. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അടച്ചു പൂട്ടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നുമാണ് മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ പറയുന്നത്.
എന്നാല്‍, തൊഴിലാളികളുടെ ആനുകൂല്യം അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സിഐടിയു സമരമെന്നാണ് സംഘടനയുടെ വിശദീകരണം. നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്മെന്റ് സമയവായത്തിന് തയ്യാറാവാതിരുന്നതോടെ സമരം നീണ്ടുപോകുകയായിരുന്നു. ഇതോടെയാണ് മുത്തൂറ്റ് സംസ്ഥാനം തന്നെ വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.