കോട്ടയം: വാകത്താനം വെട്ടിക്കലുങ്ക് പ്രദേശത്ത് കടയുടമയായ സ്ത്രീയുടെ സ്വർണ്ണമാല പിടിച്ചുപറിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യവും നിരന്തരവുമായ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ തിരിച്ചറിഞ്ഞ് പിടികൂടാൻ സഹായകമായത്.
കഴിഞ്ഞ മെയ് 25-നാണ് സംഭവം നടന്നത്. വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തുന്ന വാകത്താനം സ്വദേശിനി കല്ലടിയിൽ വീട്ടിൽ ലീലാമ്മ രാജുവിന്റെ രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണമാല നീല സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ച് എത്തിയ ഒരാൾ പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു.
കഴിഞ്ഞ 20 വർഷത്തിലേറെയായി ലീലാമ്മയും ഭർത്താവ് രാജുവും വെട്ടിക്കലുങ്ക് മേഖലയിൽ മാടക്കട നടത്തി ഉപജീവനം നടത്തിവരികയാണ്. കപ്പ, ചായ, മിഠായി, മുറുക്ക് തുടങ്ങിയവ വിൽപ്പന നടത്തി ജീവിക്കുന്ന ഈ നിർധന കുടുംബത്തിന് വർഷങ്ങൾക്ക് മുൻപ് മരുമകൾ സമ്മാനിച്ചതായിരുന്നു നഷ്ടപ്പെട്ട സ്വർണ്ണമാല. കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യമായി കരുതിയിരുന്ന മാല നഷ്ടമായത് ഇവരെ ഏറെ വേദനിപ്പിച്ചിരുന്നു.
സംഭവത്തെ തുടർന്ന് വാകത്താനം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ ജിൻസൺ ഡൊമിനിക്കിന്റെ നിർദേശപ്രകാരം സി.പി.ഒമാരായ ജോജി സെബാസ്റ്റ്യനും അനീഷ് ചന്ദ്രൻ വി.സിയും അന്വേഷണ ചുമതല ഏറ്റെടുത്തു. വാകത്താനം, ചിങ്ങവനം, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ സ്ഥാപനങ്ങളിലെയും സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു.
ഏകദേശം 55 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അന്വേഷണത്തിൽ നിർണായക പുരോഗതി കൈവന്നത്. മെയ് 31-ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്കൂട്ടർ പാർക്ക് ചെയ്ത് ഹെൽമറ്റ് മാറ്റുന്ന ദൃശ്യങ്ങളിൽ നിന്ന് സംശയാസ്പദനെ തിരിച്ചറിയാൻ സാധിച്ചു. തുടർന്ന് ഇയാളോടൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ കണ്ടെത്താനുള്ള ശ്രമവും വിജയകരമായി.
പോലീസ് നടത്തിയ അന്വേഷണത്തിൽ സ്ത്രീയെ പാമ്പൂരംപാറ സ്വദേശിനിയും പുതുപ്പള്ളി പെട്രോൾ പമ്പ് ജീവനക്കാരിയുമായ ധന്യയാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ ഭാര്യവീട്ടിൽ താമസിക്കുന്ന വിഷ്ണു അനിൽകുമാറിലേക്കുള്ള നിർണായക വിവരം ലഭിച്ചത്.
തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത വിഷ്ണു അനിൽകുമാർ മാലപറിക്കൽ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൂടാതെ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്കൂട്ടർ മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സ്കൂട്ടർ മോഷണക്കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.
അവിശ്രമമായ അന്വേഷണവും 55-ഓളം സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധനയും മൂലമാണ് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രതിയിലേക്ക് എത്താൻ കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചു.









































































