വിവിധ ജില്ലകളിലുള്ള 15 മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരെ വിളിച്ചുവരുത്തിയാണ് ടെസ്റ്റ് നടത്തിയത്. മോട്ടോർ വാഹന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരാണ് ടെസ്റ്റിന് നേതൃത്വം നല്‍കിയത്.
ദിവസവും 100 ഓളം പേർക്ക് ടെസ്റ്റ് നടത്തി ലൈസൻസ് കൊടുത്തു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തിയാണ് വകുപ്പ് പരസ്യ വിചാരണ ടെസ്റ്റ് നടത്തിയത്.
ഇത്രയും ടെസ്റ്റുകള്‍ എങ്ങനെ നടത്തിയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.
പരസ്യ ടെസ്റ്റ് പൂര്‍ത്തിയാക്കി ജോയിന്‍റ് കമ്മീഷ്‌ണർ റിപ്പോർട്ട് ഗതാഗത മന്ത്രിക്കു സമർപ്പിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മന്ത്രി തുടര്‍നടപടി സ്വീകരിക്കും. ഇതാദ്യമായാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഇത്തരത്തില്‍ ഒരു ടെസ്റ്റ് നടത്തുന്നത്. രാവിലെ ഒൻപതു മുതല്‍ ഉച്ചയ്ക്ക് 12 വരെയുള്ള സമയത്ത് ഇവര്‍ എത്ര ടെസ്റ്റ് നടത്തുന്നു എന്നതാണ് പ്രധാനമായി പരിശോധിച്ചത്.
ഗതാഗത മന്ത്രിയുടെ നിർദേശം ലംഘിച്ച് ദിവസം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തിയതിനാണു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യ വിചാരണയ്ക്കു വിധേയമാക്കിയത്.
കഴിഞ്ഞ മൂന്നു മാസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. 2024 ജനുവരി മുതല്‍ മാർച്ച് വരെ 60 ടെസ്റ്റില്‍ കൂടുതല്‍ മിക്ക ഉദ്യോഗസ്ഥരും നടത്തിയതായി കണ്ടെത്തിയിരുന്നു.
ആകെയുള്ള 86 ഓഫീസുകളില്‍ 44 ഓഫീസുകളിലും 60ല്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി. ഇതില്‍ 15 ഓഫീസുകളില്‍ ചില ഉദ്യോഗസ്ഥർ നൂറില്‍ കൂടുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് ഒരു ബാച്ചില്‍ നടത്തിയിരുന്നു. ഇവർക്കായാണ് പരസ്യവിചാരണ ടെസ്റ്റ് നടത്തിയത്.