കൊച്ചി:കോൺഗ്രസ് നേതാക്കളുടെ അടുത്തേക്ക് ടീഷർട്ടും ധരിച്ച് സൈക്കിൾ ചവിട്ടി വരുന്ന മെലിഞ്ഞു നീണ്ട 'പയ്യൻ നേതാവി'നെ ഇന്നത്തെ പല മുതിർന്ന നേതാക്കൾക്കും ഓർമയുണ്ട്. 'നന്ദപ്പൻ' എന്നായിരുന്നു അടുപ്പമുള്ളവർ അക്കാലത്ത് ടി.ജി.നന്ദകുമാറിനെ വിളിച്ചിരുന്നത്. എളമക്കര കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. 1984–86 കാലഘട്ടത്തിൽ നടന്ന ഒരു കോർപറേഷൻ തിരഞ്ഞെടുപ്പോടു കൂടിയാണ് നന്ദകുമാറിന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടം തുടങ്ങുന്നത്. ഈ തിരഞ്ഞെടുപ്പിൽ നന്ദകുമാര്‍ മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ടുവെന്നും എന്നാൽ ഇതിനോട് എതിർപ്പ് ഉയർന്നതിനെ തുടർന്ന് സീറ്റ് നിഷേധിക്കപ്പെട്ടുവെന്നും അക്കാലത്തെ നേതാക്കൾ ഓർമിക്കുന്നു. പിന്നാലെ നന്ദകുമാർ ഒരുപറ്റം ആളുകളുമായി വന്നു. എന്നാൽ സീറ്റ് തരാൻ പറ്റില്ലെന്ന് ഡിസിസി ഭാരവാഹികളും സ്വരം കടുപ്പിച്ചതോടെ നന്ദകുമാർ ഇറങ്ങിപ്പോയി, അതോടെ സജീവ രാഷ്ട്രീയ പ്രവർത്തനവും അവസാനിച്ചു. എന്നാൽ കേരള രാഷ്ട്രീയത്തിന്റെ പിൻസീറ്റിൽ നന്ദകുമാർ സ്ഥിര സാന്നിധ്യമായി.
കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ ശേഷം പിന്നീട് നന്ദകുമാറിനെ കാണുന്നതിനെ കുറിച്ച് ഒരു നേതാവ് പറഞ്ഞത് ഇങ്ങനെ – ''ഞാൻ പിന്നീട് കാണുന്നത് മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമൊക്കെ ഉള്ള വിമാനത്തിന്റെ ബിസിനസ് ക്ലാസ്സിൽ സഫാരി സ്യൂട്ടൊക്കെ അണിഞ്ഞ് ബ്രീഫ്കേസുമായി അദ്ദേഹം ഇരിക്കുന്നതാണ്. വിമാനത്തിന്റെ ഏറ്റവും പിന്നിലുള്ള സീറ്റിൽ മാത്രമേ അയാൾ ഇരിക്കൂ''. വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്ര വഴിയാണ് പല പ്രമുഖരുമായും അടുക്കുന്നത് എന്ന ആരോപണത്തെ കുറിച്ച് നന്ദകുമാർ തന്നെ പിന്നീട് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലും പറഞ്ഞത്, താൻ പിന്നിലെ സീറ്റിൽ മാത്രമേ ഇരിക്കാറുള്ളൂ എന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു തലേ ദിവസം ആരംഭിച്ച രാഷ്ട്രീയ ചർച്ചയിൽ കേന്ദ്ര സ്ഥാനത്തുമെത്തി. അതോടെ എല്ലാവരും ചോദിച്ചു; ആരാണ് ഈ ടി.ജി.നന്ദകുമാർ?