കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന കേരളത്തിൽ തെരഞ്ഞെടുപ്പു വിജ്ഞാപനം നാളെ പുറത്തിറങ്ങും. നാളെ മുതൽ പത്രിക നൽകിത്തുടങ്ങാം. ഏപ്രിൽ നാലാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതിയതി.
അതാത് ലോക്‌സഭാ മണ്ഡലത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ഭരണാധികാരിയുടെ ഓഫീസിലോ,(ജില്ലാ കളക്ടറുടെ ചേംബർ) ഉപഭരണാധികാരിയായ ആർ.ആർ. ഡെപ്യൂട്ടി കളക്ടറുടെ കളക്‌ട്രേറ്റിൽ തന്നെയുള്ള ഓഫീസിലോ പത്രിക സമർപ്പിക്കാം.
നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധിദിവസങ്ങളായ മാർച്ച് 29, 31, ഏപ്രിൽ ഒന്ന് തിയതികളിൽ പത്രിക സ്വീകരിക്കുന്നതല്ല. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുമണി വരെ പത്രിക സമർപ്പിക്കാം. തെരഞ്ഞെടുപ്പുകമ്മിഷന്റെ സുവിധ മൊബൈൽ ആപ്പ് വഴി ഓൺലൈനായും നാമനിർദേശപത്രിക സമർപ്പിക്കാം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷയുടെ ഹാർഡ് കോപ്പി ഭരണാധികാരി മുമ്പാകെ സമർപ്പിക്കണം. അപേക്ഷ നേരിട്ടു സമർപ്പിക്കുന്നതിനുള്ള സമയവും ഓൺലൈനായി അനുവദിച്ചുതരും.
ഏപ്രിൽ അഞ്ചിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. ഏപ്രിൽ എട്ടാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസം. ഏപ്രിൽ 26ന് ആണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ നാലിനും.