മുംബൈ ∙ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മുഹമ്മദ് െഷരിഫുൽ ഇസ്‌ലാം ഷെഹ്സാദ് തന്നെയെന്നു പൊലീസ്. മുഖം തിരിച്ചറിയൽ പരിശോധനയിലൂടെയാണു പ്രതി ഷെഹ്സാദാണെന്നു സ്ഥിരീകരിച്ചതെന്നു പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുമായി ഒത്തു നോക്കിയായിരുന്നു ശാസ്ത്രീയ പരിശോധന. പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.ഷെഹ്സാദിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പൊലീസ് പറഞ്ഞു. ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്. വീട്ടിൽനിന്നു ലഭിച്ച വിരലടയാളം പ്രതിയുടേതല്ലെന്ന തരത്തിൽ വാർത്തകൾ വരുന്നതിനിടെയാണു വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്. കൊൽക്കത്തയിൽ കുറച്ചുനാൾ താമസിച്ചതിന്റെ വിവരങ്ങൾ അടക്കം, ഷെരിഫുല്ലിനെതിരെ ഒട്ടേറെ തെളിവുകൾ ലഭിച്ചു. പ്രതിക്ക് സിം കാർഡ് നൽകിയതുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശിനിയെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു.ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ് ആറാം ദിവസം സെയ്ഫ് വീട്ടിലെത്തിയതും ഇൻഷുറൻസിന് അപേക്ഷിച്ച് മണിക്കൂറുകൾക്കുള്ളിൽ കാഷ്‍ലെസായി 25 ലക്ഷം രൂപ അനുവദിച്ചതും വിവാദമായിരുന്നു. സെലിബ്രിറ്റികൾക്കു മുൻഗണനയുണ്ടെന്ന ആരോപണങ്ങൾ ശരിയെന്നു തെളിയിക്കുന്നതാണു നടപടിയെന്നും ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഇക്കാര്യം അന്വേഷിക്കണമെന്നും ഡോക്ടർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടന്റ്സ് (എഎംസി) ആവശ്യപ്പെട്ടു.