തിരുവനന്തപുരം : ഇ.പി.ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയില്‍ വിവാദം ആളിക്കത്തുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് എകെജി സെന്ററിൽ നടക്കും. ഇ.പി ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ചേരുന്ന നിർണായക സെക്രട്ടറിയേറ്റ് പോളിംഗിന് ശേഷമുള്ള സ്ഥിതി അവലോകനം ചെയ്യും. മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടു കണക്കുകള്‍ വിശദമായി പരിശോധിക്കും. 11 സീറ്റില്‍ വരെ ജയ സാധ്യത ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഇ.പി വിവാദം തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല എന്നാണ് കരുതുന്നതെങ്കിലും വിഷയം പരിശോധിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര കമ്മറ്റി അംഗത്തിനെതിരെ നടപടി എടുക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റിന് കഴിയില്ല.
എന്നാല്‍ ഇടതു മുന്നണി കണ്‍വീനർ സ്ഥാനത്ത് നിന്നും ജയരാജനെ മാറ്റാൻ ഈ യോഗത്തിന് കഴിയും. അതിനിടെ ജയരാജൻ സ്ഥാനം ഒഴിയുമെന്നും പാർട്ടിയില്‍ നിന്നും അവധി എടുക്കുമെന്നും അഭ്യൂഹമുണ്ട്. നേരത്തേയും ആരോഗ്യ കാരണങ്ങളാല്‍ ജയരാജൻ അവധി എടുത്തിരുന്നു.
രാഷ്ട്രീയ വിവാദങ്ങളുടെ സമയത്തായിരുന്നു അതും. ഇന്നത്തെ യോഗത്തില്‍ ഇപിയും പങ്കെടുക്കും. തനിക്കെതിരെ ആരോപണങ്ങളെ ഇപി നേരിട്ടെത്തി പ്രതിരോധിക്കും. തന്നെ ഒറ്റപ്പെടുത്തിയാല്‍ എല്ലാം തുറന്നു പറയുമെന്ന സന്ദേശം നേതൃത്വത്തിന് ഇപി നല്‍കിയേക്കും.