തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ചിന്നസെമൂർ ഗ്രാമത്തിൽ നിന്നുള്ള രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് യാസീൻ സത്യസന്ധതയുടെ വലിയ മാതൃകയായി മാറി. സ്കൂളിലേക്ക് പോകുന്നതിനിടെ വഴിയരികിൽ നിന്ന് കിട്ടിയ പണം നിറഞ്ഞ ബാഗ് യാതൊരു മടിയും കൂടാതെ അധ്യാപകരെ ഏൽപ്പിച്ചാണ് ഈ കൊച്ചുമിടുക്കൻ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയത്.
സർക്കാർ സ്കൂളിൽ പഠിക്കുന്ന യാസീൻ സ്കൂളിലേക്കുള്ള യാത്രക്കിടെയാണ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബാഗ് കണ്ടെത്തിയത്. കൗതുകത്തോടെ ബാഗ് തുറന്ന് നോക്കിയപ്പോൾ അതിൽ ഏകദേശം അമ്പതിനായിരം രൂപയോളം വരുന്ന നോട്ടുകെട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഒരു രൂപ പോലും എടുക്കാതെ ബാഗ് നേരെ സ്കൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു കുട്ടി.
സ്കൂളിലെത്തിയ ഉടൻ തന്നെ യാസീൻ ക്ലാസ് ടീച്ചറായ ജയന്തി ടീച്ചറെ വിവരം അറിയിച്ച് ബാഗ് കൈമാറി. തുടർന്ന് സ്കൂൾ അധികൃതർ ബാഗ് പ്രധാന അധ്യാപികയ്ക്ക് കൈമാറുകയും പിന്നീട് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. അധ്യാപകരും യാസീനും ചേർന്ന് പണമടങ്ങിയ ബാഗ് പോലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ എത്തിച്ച് കൈമാറി.
യാസീന്റെ സത്യസന്ധതയെ അഭിനന്ദിച്ച എസ്.പി ശക്തി ഗണേശൻ കുട്ടിക്ക് സമ്മാനമായി പണം നൽകാൻ ശ്രമിച്ചെങ്കിലും യാസീൻ അത് സ്നേഹപൂർവ്വം നിരസിച്ചു. തുടർന്ന് യാസീനെയും സഹോദരനെയും സമീപത്തെ കടയിൽ എത്തിച്ച എസ്.പി സ്വന്തം പണം നൽകി പുതിയ യൂണിഫോം, ഷൂസ്, വസ്ത്രങ്ങൾ എന്നിവ വാങ്ങി നൽകി.
വഴിയരികിൽ ചെറിയ തോതിൽ തുണിക്കച്ചവടം നടത്തുന്ന ആളാണ് യാസീന്റെ പിതാവ്. ദിവസ വേതനത്തിൽ കഴിയുന്ന കുടുംബത്തിലെ കുട്ടിയായിട്ടും മകൻ കാണിച്ച സത്യസന്ധതയിൽ അതിയായ അഭിമാനമുണ്ടെന്ന് പിതാവ് പ്രതികരിച്ചു.
പണത്തിനായി മനുഷ്യബന്ധങ്ങൾ പോലും മറക്കുന്ന കാലത്ത് മുഹമ്മദ് യാസീൻ പോലുള്ള കുട്ടികൾ സമൂഹത്തിന് വലിയ പ്രതീക്ഷയും മാതൃകയായി.










































































